ലാഹോർ : പാകിസ്താൻ യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നേരത്തേ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആദ്യമായി പ്രതികരിച്ചിരുന്നു. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
“പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന്റെ പേരിൽ വീണ്ടും പാകിസ്താനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്താൻ തയാറാണ്.” രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്താൻ സൈന്യം പൂർണമായും പ്രാപ്തരാണെന്ന് പറഞ്ഞ ഷഹബാസ് ഷരീഫ് കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്താൻ തുടരുമെന്നും പറഞ്ഞു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തിലും പാക് പ്രധാനമന്ത്രി പ്രതികരിച്ചു. പാകിസ്താന് അവകാശപ്പെട്ട ജലം തടയാൻ ശ്രമിച്ചാൽ പൂർണ ശക്തിയോടെ മറുപടി നൽകും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിൻറെ അന്വേഷണം എൻഐഎക്ക് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.