പാലക്കാട്: കീഴ്ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചെങ്കിലും മലയാളത്തോട് മുഖം തിരിച്ച് പാലക്കാട് കൺസ്യൂമർ കോടതി. കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ കെ എസ് ഇ ബി സമർപ്പിച്ച മറുപടിയുടെ മലയാളം പരിഭാഷ ലഭ്യമാക്കണമെന്ന അപേക്ഷയാണ് കൺസ്യൂമർ കോടതി തള്ളിയത്. കോടതി ഭാഷ നിലവിലിന്നും ഇംഗ്ലീഷാണെന്നാണ് ഉപഭോക്ത തർക്കപരിഹാര ഫോറം പ്രസിഡന്റ് വി വിനയ് മേനോൻ നല്‍കിയ ഉത്തരവിൽ പറയുന്നത്.
1973 ലെ ഹൈക്കോടതിയുടെ 7-ാം നമ്പർ സർക്കുലർ പ്രകാരം വിധി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്ന് വ്യക്തമാക്കുന്നുണ്ട്. കേരള സർക്കാർ വിധി മലയാളത്തില്‍ വേണ്ടവര്‍ക്ക് അങ്ങനെ കൊടുക്കാന്‍ നിർദ്ദേശം നല്കുന്നു. ഈ വസ‍്തുതകൾ നിലനിൽക്കെയാണ് കോടതി, ഭാഷ ഇംഗ്ലീഷാണെന്ന പരാമർശം നടത്തിയിരിക്കുന്നത്. മലയാളം ഭരണഭാഷയായ സംസ്ഥാനത്തെ സർക്കാർ സ്ഥാപനമാണ് കെ എസ് ഇ ബി. കെ എസ് ഇ ബിക്ക് എതിരെ മലയാളത്തിലാണ് ഹർജി നല്‍കിയത്. ഹർജിക്ക് കെ എസ് ഇ ബി നല്‍കിയ മറുപടി ഇംഗ്ലീഷിലും. ഈ മറുപടി മലയാളത്തിൽ ലഭ്യമാക്കണമെന്നതായിരുന്നു എന്റെ ആവശ്യം. കോടതിക്ക് പ്രത്യക ചെലവോ സമയ നഷ്‍ടമോ, പരിഭാഷകനെയോ ആവശ്യമില്ല എന്നിരിക്കെയാണ് ഹർജി തള്ളിയത്.