ന്യൂഡല്‍ഹി : പാഞ്ച് പ്യാരേ പരാമർശത്തിൽ സിഖ് സംഘടനകളുടെ പ്രതിഷേധം അംഗികരിച്ച് കോൺഗ്രസ്സ്. പരാമർശം നടത്തിയതിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരിഷ് റാവത്ത് പ്രായശ്ചിത്തം ചെയ്യും. രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് നേരത്തെ റാവത്ത് പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു.
സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്നതാണ് ‘പാഞ്ച് പ്യാരെ’ എന്ന പദം. ഗുരു ഗോവിന്ദ് സിംഗിന്റെ സഹായികളായ അഞ്ചു പേരെയാണ് ‘പാഞ്ച് പ്യാരെ’യെന്ന് വിശേഷിപ്പിക്കുന്നത്. പഞ്ചാബിലെ കോൺഗ്രസ് പരിപാടിയിൽ അമരിന്ദർ സിങ്ങും സിദ്ധുവും അടക്കമുള്ള സംസ്ഥാനത്തെ 5 കോൺഗ്രസ് നേതാക്കളെ പ്രശംസിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പാഞ്ച് പ്യാരേ എന്ന വാക്ക് ഉപയോഗിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി. തുടർന്ന് സിഖ് സംഘടനകൾ കോൺഗ്രസ്സിനെതിരെ രംഗത്തെത്തി.
ഹരിഷ് റാവത്തിനെ സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് മാറ്റണം എന്നും കോൺഗ്രസ് പ്രായശ്ചിത്തം ചെയ്യണം എന്നും ആയിരുന്നു നിർദേശം. താൻ നടത്തിയ പരാമർശം ഇക്കാര്യം അറിയാതെ ആണെന്ന് ഹരിഷ് റാവത്ത് വിശദികരിച്ചെങ്കിലും വിവാദം കൂടുതൽ കടുക്കുകയാണ് ചെയ്തത്. തുടർന്ന് രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉണ്ടാവുകയും റാവത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയുകയും ചെയ്തു.
അതിന് ശേഷവും ചില സിഖ് സംഘടനകൾ വഴങ്ങിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അത്തരക്കാരെ കൂടി അനുനയിപ്പിയ്ക്കാൻ ഹരിഷ് റാവത്തിനോട് പ്രായശ്ചിത്തം ചെയ്യാൻ നിർദേശിച്ചത്. ദേശീയ നേത്യത്വത്തിന്റെ നിർദേശം സ്വീകരിച്ച റാവത്ത് താൻ പ്രായശ്ചിത്വം ചെയ്യും എന്ന് അറിയിച്ചു. ഗുരുദ്വാരയുടെ നിലം വൃത്തിയാക്കിയാകും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ പ്രായശ്ചിത്തം. അടുത്ത ദിവസം തന്നെ ഹരിഷ് റാവത്ത് ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും.