അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമണ്‍ ആറാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശ്രീദേവി ബാലകൃഷ്ണന്‍ അപരകളുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
ഈ തെരഞ്ഞെടുപ്പിൽ രണ്ട് അപരകളാണ് ഇവര്‍ക്ക് ഭീഷണിയായിരിക്കുന്നത്. മൂന്നാം വാര്‍ഡ് തേപ്പുപാറ നിവാസി ശ്രീദേവിയും 18ാം വാര്‍ഡ് അറുകാലിക്കല്‍ നിവാസി ശ്രീദേവിയമ്മയുമാണ് സ്ഥാനാർത്ഥി ശ്രീദേവിയുടെ അപരകൾ . ആകെ അഞ്ച് സ്ഥാനാര്‍ഥികളാണ് ഉള്ളത്. ഇതാകട്ടെ വോട്ടിങ് മെഷീനില്‍ യഥാക്രമം ഉഷകുമാരി (താമര), ലാലി സജി (അരിവാളും നെല്‍ക്കതിരും), ശ്രീദേവി (ക്രിക്കറ്റ്ബാറ്റ്), ശ്രീദേവി ബാലകൃഷ്ണന്‍ (കൈ), ശ്രീദേവിയമ്മ (പെയിൻറിങ് ബ്രഷ്) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേര് നോക്കി വോട്ടുചെയ്താല്‍ ആകെപ്പെട്ടു പോകുന്ന അവസ്ഥയാണെന്ന് സ്ഥാനാർത്ഥി ശ്രീദേവി ബാലകൃഷ്ണൻ പറയുന്നു . തന്റെ അപരകൾക്ക് പിന്നിൽ സി.പി. എമ്മിന്റെ കറുത്ത കരങ്ങളാണെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൂടിയായ ശ്രീദേവി ബാലകൃഷ്ണന്‍ പറയുന്നു .
2014ല്‍ നെടുമണ്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ശ്രീദേവി ബാലകൃഷ്ണന് വെള്ളപ്പാറ മുരുപ്പ് സ്വദേശി അപര ശ്രീദേവി ഉണ്ടായിരുന്നു. അന്ന് 240 വോട്ട് അപര നേടിയപ്പോള്‍ കേവലം 98 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീദേവി ബാലകൃഷ്ണന്‍ വിജയിച്ചത്. 2019ല്‍ തേപ്പുപാറ സ്വദേശി ശ്രീദേവിയും ഏനാദിമംഗലം മങ്ങാട് സ്വദേശി ശ്രീദേവി ഹരികുമാറും കൂടി 288 വോട്ടുകള്‍ പിടിക്കുകയും 43 വോട്ടിന് ശ്രീദേവി ബാലകൃഷ്ണന്‍ പരാജയപ്പെടുകയുമായിരുന്നു. 2010ലും 2015ലും ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡ് അംഗമായിരുന്നു ശ്രീദേവി ബാലകൃഷ്ണന്‍. എന്തായാലും യാഥാർത്ഥ്യത്തെ ഉൾകൊള്ളുന്ന വോട്ടർമാർ തന്റെ ” കൈ” വിടില്ലെന്നാണ് ശ്രീദേവി ബാലകൃഷ്ണൻ പറയുന്നത്.