പത്തനംതിട്ട : ബുക്ക് ചെയ്ത വാഹനം ഷോറൂമില്‍ ഉപയോഗിച്ചു കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് വാഹനം മാറ്റി നല്‍കാതിരുന്ന സംഭവത്തില്‍ ഷോറൂം മാനേജര്‍ 2,37,900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. അടൂർ കണ്ണങ്കോട്, കുറുങ്ങാട്ടുപുത്തൻ വീട്ടിൽ ആര്‍ റിജുവിന് കൊട്ടാരക്കര ദൈവിക്ക് മോട്ടോഴ്‌സ് മാനേജര്‍ നല്‍കാനാണ് വിധി. യമഹ എം.ടി-15 2023 മോഡൽ ബൈക്ക് 2,22,900 രൂപ നല്‍കി റിജു ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് നാലിന് ബൈക്ക് കൊടുക്കുമെന്നാണ് മാനേജർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. വാഹനം ഷോറൂമിൽ വന്നതറിഞ്ഞ് ആഗസ്റ്റ് ഒമ്പതിന് റിജു ഷോറൂമിൽ എത്തിയപ്പോൾ നിങ്ങളുടെ ബൈക്ക് ജൂലെ 26ന് വന്നിരുന്നെന്നും രജിസ്ട്രേഷൻ കഴിഞ്ഞെന്നും പറഞ്ഞ് ഒരു ബൈക്ക് കാണിക്കുകയുണ്ടായി. റിജു വാഹനം പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഗോൾഡൻ ഫോർക്കിൽ ഒരു കട്ട് മാർക്ക് കാണുകയും തുടർന്നുള്ള പരിശോധനയിൽ മഡ്ഗാർഡിലും മറ്റും പഴകിനാറിയ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നതും കാണുവാൻ ഇടയായി. ഇത് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഫോർക്ക് മാറി തരാമെന്നും മറ്റുഭാഗങ്ങൾ റീപെയിൻ്റ് ചെയ്‌തുതരാമെന്നും പറയുകയുണ്ടായി.
എന്നാൽ പുതിയ ബൈക്ക് ബുക്കുചെയ്‌ത ഹർജിക്കാരൻ ഒരുപാട് അപാകത ഉള്ള വാഹനം വാങ്ങാൻ തയ്യാറായില്ല. വേറെ പുതിയ വാഹനം വേണമെന്ന് ആവശ്യ പ്പെട്ടപ്പോൾ വണ്ടി ഞങ്ങൾ രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു ഇനി മാറ്റിത്തരാൻ കഴിയില്ലായെന്ന മറുപടിയാണ് ലഭിച്ചത്. രജിസ്ട്രഷന് മുമ്പ് വാഹനം ഉടമയെ കാണിക്കാതെ രജിസ്‌റ്റർ ചെയ്തതില്‍ അപാകതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിനു വേണ്ടി മാനേജറെ ഏല്പിച്ച 2,22,900 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മീഷനിൽ കേസ് ഫയൽ ചെയ്തത്. കേസ്സ് ഫയലിൽ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇരുകക്ഷികളും കമ്മീഷനിൽ ഹാജരാകുകയും തെളിവുകൾ ഹാജരാക്കുകയും ചെയ്തു. ഹർജികക്ഷി ഫയൽ ചെയ്ത അന്യായം ശരിയാണെന്ന് കമ്മീഷന് ബോധ്യ പ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ബൈക്ക് വാങ്ങാൻ കൊടുത്ത 2,22,900 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപാ കോടതി ചെലവും ഉൾപ്പെടെ 2,37,900 രൂപാ ദൈവിക്ക് മോട്ടേഴ്‌സിൻ്റെ മാനേജർ ഹർജികക്ഷിയ്ക്ക് നൽകാൻ കമ്മീഷൻ വിധിക്കുകയുമായിരുന്നു. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്‌താവിച്ചത്.