കോന്നി : സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് ഫോറെസ്റ്റ് കൺസേർവേറ്ററുടെ ഉത്തരവ് പ്രകാരം കോന്നി ഇക്കോ ടൂറിസം സെന്ററിലും ഓൺലൈൻ പണമിടപാട് സംവിധാനം നടപ്പാക്കി വനം വകുപ്പ്. എന്നാൽ ഈ സംവിധാനത്തോട് പൊതു ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസമാണ് കോന്നി ഇക്കോടൂറിസം സെന്റർ, കഫേ അടക്കമുള്ള ഇടങ്ങളിൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളിൽ നിന്നും നേരിട്ട് പണം സ്വീകരിക്കാതെ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമായി പണം സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഓൺലൈൻ പണമിടപാട് ആപുകൾ ഉപയോഗിക്കാൻ അറിയാത്ത ഒട്ടേറെ സാധാരണക്കാരായ ആളുകളെ ഈ നടപടി വെട്ടിലാക്കി. കഫേയിൽ അടക്കം ഇതുമൂലം വലിയ നഷ്ടമാണ് സംഭവിച്ചത്.
പ്രായമായ ആളുകൾ സാധാരണയായി പണം നേരിട്ട് അടക്കുന്ന രീതിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതു മനസിലാക്കാതെ വനം വകുപ്പ് ആവിഷ്കരിച്ച ഈ രീതി തികച്ചും അശാസ്ത്രീയമാണ് എന്നാണ് പൊതു ജനങ്ങളുടെ അഭിപ്രായം. അല്ലെങ്കിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നത്തിനോട് ഒപ്പം തന്നെ നേരിട്ടുള്ള പണമിടപാടുകൾ കൂടി നിലനിർത്തണം എന്നും വിനോദ സഞ്ചാരികൾ ആവശ്യപെടുന്നു. തിടുക്കം കൂട്ടി നടപ്പിലാക്കിയ ഈ നടപടി തികച്ചും അനുചിതം ആണെന്നും വിനോദ സഞ്ചാരികൾ പറയുന്നു. ദിവസവും ആയിരകണക്കിന് രൂപ വരുമാനം ലഭിക്കുന്ന കോന്നി ഇക്കോടൂറിസം സെന്ററിൽ ഈ നടപടി മൂലം വരുമാനം കുറയുന്നതിനും ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ സ്വകാര്യ വിനോദ സഞ്ചാര മേഖലയെ തേടി പോകേണ്ട അവസ്ഥ വരുന്നതിനും കാരണമാകും എന്നും പൊതു ജനങ്ങൾ അഭിപ്രായപ്പടുന്നു.