കണ്ണൂർ : പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് വിജേഷിന്റെ പിതാവ് രവീന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസിക പീഡനമേൽപ്പിക്കൽ, ആത്മഹത്യാ പ്രേരണാ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിൻറെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജീഷൻറെ മാതാപിതാക്കളെ കൂടി കേസിൽ പ്രതി ചേർത്തത്. വിജീഷിൻറെ അറസ്റ്റ് പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു. ഭർത്താവിൻറെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.