കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ സിപിഎമ്മിൻ്റെ ആറ് നേതാക്കളടക്കം 14 പേർ കുറ്റക്കാരെന്ന വിധിക്ക് പിന്നാലെ സർക്കാരിനെതിരെ അടക്കം വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കേസ് തേച്ചുമാച്ച് കളയാൻ സർക്കാർ പരമാവധി ശ്രമം നടത്തിയെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല വിധിയിൽ തൃപ്തരല്ലെന്ന് പ്രതികരിച്ചു. പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. സിപിഎം നടത്തിയ നിഷ്‌ഠൂരമായി നടത്തിയ കൊലപാതകമാണ് പെരിയയിലേത്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
സിപിഎം പാർട്ടി നേതാക്കൾ ഉൾപ്പെട്ടതിന്റെ തെളിവാണ് വിധിയെന്ന് ദില്ലിയിൽ പ്രതികരിച്ച ഷാഫി പറമ്പിൽ എംപി പറഞ്ഞു. സിപിഎമ്മിന് ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. സംഘർഷത്തിനിടയിൽ ഉണ്ടായ കൊലപാതകമല്ല പെരിയയിലേത്. പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ നികുതി പണം ഉൾപ്പെടെ എടുത്താണ് സർക്കാർ സിബിഐ അന്വേഷണം ഒഴിവാക്കാൻ വാദിച്ചതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.