ന്യൂഡല്‍ഹി : പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിലെ കോവിഡ് വാക്സിനേഷൻ ഉടൻ തുടങ്ങിയേക്കും. അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോർബേവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇതിനിടെ രാജ്യത്ത് കോവിഡ് കണക്കിൽ ഇന്നും നേരിയ വർധനയുണ്ടായി. രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിലുള്ള കുട്ടികളിൽ നിലവിൽ കുത്തിവെക്കുന്ന വാക്സീനാണ് കോർബേവാക്സ്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ-ഇ എന്ന സ്ഥാപനം പുറത്തിറക്കുന്ന വാക്സിന് മുതിർന്നവരിലെ അടിയന്തര ഉപയോഗത്തിനും നേരത്തെ ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട്. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികളിൽ കൊർബെവാക്സ് കുത്തിവെക്കാൻ അനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ വരും ദിവസങ്ങളിൽ ഡിസിജിഐ പരിഗണിക്കും. ഡിസിജിഐ അനുമതി ലഭിച്ചാൽ ഈ പ്രായക്കാരിൽ കുത്തിവെക്കാൻ അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് വാക്സീസാനാകും കൊർബേവാക്സ്.
ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. 2451 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളിലെത്തുന്നത്. ദില്ലിയിൽ ഇന്നലെ 965 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാക്സീനേഷൻ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ദില്ലിയിൽ ഇന്ന് മുതൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് സൗജന്യമായി നൽകും. കരുതൽ ഡോസ് സ്വകാര്യ കേന്ദ്രങ്ങളിലൂടെയാണ് നിലവിൽ കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്നത്.
അതിനിടെ തമിഴ്നാട്ടിൽ വീണ്ടും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.ജെ.രാധാകൃഷ്ണൻ പറഞ്ഞു. മദ്രാസ് ഐഐടിയിൽ കോവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്റീനിലാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ പുതിയ തരംഗമെന്ന ഭീഷണി വിദൂരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.