പത്തനംതിട്ട : കുളത്തിങ്കൽ പേരൂർകുളം ഗവ.എൽ.പി സ്കൂളിന് അനുവദിച്ച കെട്ടിട നിർമ്മാണം നാലുവർഷം കഴിയുമ്പോഴും പൂർത്തിയായില്ല. ഒന്നര നൂറ്റാണ്ടോളം പഴക്കംചെന്ന കെട്ടിടം ആയിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. 2019 ൽ കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും ഇവിടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2021 നവംബറിൽ ഒന്നര കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. പഴയ കെട്ടിടം പൊളിച്ച് നീക്കി ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ തൂണുകൾക്ക് കുഴി എടുത്തപ്പോൾ ഭൂമിയിൽ ജലാംശം കൂടുതൽ ആണെന്നതാണ് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നം.
പുതിയ കെട്ടിടം നിർമിക്കുന്നത് കൂടുതൽ ഉറപ്പോടെ വേണം എന്നതിനാൽ കെട്ടിടം നിർമിക്കുന്ന ഭൂമിയുടെ ഉറപ്പ് അറിയുന്നതിനായി മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ലഭിച്ച പരിശോധന ഫലം മണ്ണ് ഉറപ്പുള്ളതല്ല എന്നായിരുന്നു. ഇവിടെ കോൺക്രീറ്റ് പൈലിങ് നടത്തി വേണം കെട്ടിടം നിർമിക്കാൻ എന്നാണ് ആദ്യം തീരുമാനമെടുത്തത്. എന്നാൽ പിന്നീട് ഇത് ആവശ്യമില്ലെന്നും സാങ്കേതിക അനുമതി ലഭിച്ചതിനാൽ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാമെന്നും അധികൃതർ അറിയിച്ചു. എങ്കിലും പിന്നീട് നിർമ്മാണ പ്രവർത്തനം നടന്നില്ല.
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി.ആർ.സി കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി.ആർ.സി യുടെ പ്രവർത്തനവും അവതാളത്തിലായി. സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ്കൂൾ കെട്ടടത്തിന് താത്കാലിക സംവിധാനം എന്ന നിലയിൽ ഒരു നിലകൂടി നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും. കോന്നി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രിയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കാൻ ഇടയ്ക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരം കൂടുതൽ കാരണം ഇതും സാധ്യമല്ല. സമീപ പ്രദേശങ്ങളിൽ നിന്നും പുതിയ അധ്യയന വർഷത്തിൽ ഒട്ടേറെ വിദ്യാർഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് എങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.