വടക്കേക്കാട്: വൈലത്തൂരിൽ വളർത്തുനായയെ വീട്ടമ്മയുടെ കൺമുന്നിലിട്ട് അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ വീട്ടിലെ രണ്ടു മാസം പ്രായമുള്ള റൂണിയെന്ന പോമറേനിയൻ നായയെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കുട്ടികളുള്ള വീട്ടിലേക്ക് നായ വന്നുവെന്നാരോപിച്ചാണ് വാൾ ഉപയോഗിച്ച് നായയെ വെട്ടിക്കൊന്നത്. അയൽവാസി ചെല്ലിപ്പുറത്ത് ശ്രീഹരിയാണ് അക്രമണം നടത്തിയത്. അമരീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നായയെ എടുത്ത് അവിടെ വെച്ചുതന്നെ കൊല്ലുകയായിരുന്നാണ് പരാതിയിൽ പറയുന്നത്.
അമരീഷിന്റെ ഭാര്യ സോനയുടെ മുന്നിൽ വച്ചാണ് നായയെ കൊലപ്പെടുത്തിയത്. സംഭവം കണ്ട് അമരീഷിന്റെ ഭാര്യ സോന ബോധരഹിതയായി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വടക്കേക്കാട് പോലീസ് കേസെടുത്തു. നായയുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്നും അഞ്ച് വർഷം തടവുശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും വടക്കേക്കാട് എസ്എച്ച്ഒ അമൃത് രംഗൻ പറഞ്ഞു.