കൊച്ചി : രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് 26പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില 72.43 രൂപയും ഡീസൽ വില 66.65 രൂപയുമാണ്.
ഈ വർഷം ഇതുവരെ പെട്രോളിന് 4.8 രൂപ കുറഞ്ഞിട്ടുണ്ട്. ഡീസലിന് 3.23 രൂപയും ഈ വർഷം കുറഞ്ഞു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 36. 33 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. എണ്ണ വ്യാപാരരംഗത്ത് റഷ്യയുമായുള്ള ഭിന്നത മൂലം വില കുറയ്ക്കാൻ സൗദി തീരുമാനിച്ചതോടെ ആണ് ആഗോളവിപണിയിൽ എണ്ണവില കൂപ്പുകുത്തിയത്.
1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് എണ്ണവിലയില്‍ ഇന്നലെ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് അസംസ്കൃത എണ്ണവിലയില്‍ 31 ശതമാനം ഇടിവ് നേരിട്ടത് റഷ്യയോട് മത്സരിച്ച് സൗദി അറേബ്യ എണ്ണ വിലയില്‍ വരുത്തിയ മാറ്റം കാരണമാണ്. സെക്കന്റുകളുടെ വ്യത്യാസത്തില്‍ 14.25 ഡോളര്‍ ഇടിഞ്ഞ് അന്താരാഷ്ട്ര വിപണിയില്‍ വില ബാരലിന് 31.02 എന്ന നിരക്കിലെത്തി.