തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിൽ വീണ്ടും ബന്ധുനിയമന വിവാദം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എൻ.സീമയുടെ ഭർത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതാണ് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷ കാലത്തേക്ക് നിയമിക്കാനാണ് സർക്കാർ തീരുമാനം. ഉത്തരവ് പുറത്തിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു.
വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് സർക്കാർ നിയമനം നടത്തിയിരിക്കുന്നത്. ആവശ്യമായ യോഗ്യതയില്ലെന്ന് കാണിച്ചു ജീവനക്കാരുടെ സംഘടനകൾ മുഖ്യമന്ത്രിക്കു നൽകിയ പരാതി അവഗണിച്ചാണു ജയരാജിന്റെ നിയമനം നടന്നതെന്നാണ് വിവരം. ഭരണപക്ഷ യൂണിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടറാക്കുന്നതിൽ എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുൻപ് പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സി-ഡിറ്റിന്റെ രജിസ്ട്രാർ സ്ഥാനത്തേക്ക് ജയരാജിനെ നിയമിച്ചത് വിവാദമായിരുന്നു. ഫെബ്രുവരിയിൽ സർവീസിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു ജയരാജിന് പുനർനിയമനം നൽകി സർക്കാർ ഉത്തരവിറക്കിയത്.