തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയില്ലാത്തത് മടിയിൽ കനമുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവർണർ ചൂണ്ടിക്കാണിച്ചത്. എന്നാൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾ റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിലെ എല്ലാ സർവകലാശാലകളിലും മാർക്സിസ്റ്റ് പാർട്ടിക്കാരെയും ഭാര്യമാരെയും നിയമിക്കാനാണ് തീരുമാനമെങ്കിൽ തുറന്നു പറയണം. രാജ്ഭവനെ രാഷ്ട്രീയമായി ബിജെപി ഉപയോഗിച്ചിട്ടില്ല. നരേന്ദ്ര മോദി സർക്കാരിന്റെ ഏഴു വർഷത്തെ ഭരണത്തിനിടെ ഒരിക്കൽ പോലും ഒരു സ്വാധീനത്തിനും പാർട്ടി ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.