പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം കേരളത്തിന്റെ എല്ലാ മതേതര- ജനാധിപത്യ നന്മകളേയും നശിപ്പിച്ചതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി എനാത്ത് പറഞ്ഞു. പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പന്തളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപി സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും അടക്കി ഭരിക്കുകയാണ്. ആർഎസ്എസ് അജണ്ടകൾക്കനുസരിച്ച് പോലീസ് സംവിധാനം മാറി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട വയോധികക്ക് നേരിട്ട നീതി നിഷേധം.
കൃത്യമായ അജണ്ടകളോടെയാണ് ആർഎസ്എസ്- പോലീസ് കൂട്ടുകെട്ട് കേരളത്തിൽ നടക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് ന്യൂന വിഭാഗങ്ങളാണ്. കേരളത്തിലെ ഒരു ജില്ലയെ ഭീകരവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇത്തരം അനീതികൾ കേരളത്തിൽ വ്യാപകമായി നടമാടുമ്പോൾ പ്രതിപക്ഷമോ ഇടതുപക്ഷത്തിലെ ഘടകകക്ഷികളോ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഷാജി പഴകുളം, ഷേക്ക് നജീർ, വൈസ് പ്രസിഡന്റ് ബിനു ജോർജ്, സെക്രട്ടറി സഫിയ പന്തളം, ട്രഷറർ ഷാജി കോന്നി, അടൂർ മണ്ഡലം പ്രസിഡണ്ട് മുജീബ് ചേരിക്കൽ, സെക്രട്ടറി താജുദ്ദീൻ അടൂർ എന്നിവർ സംസാരിച്ചു.