കുന്നന്താനം : കേരളത്തിലെ ഭരണസംവിധാനം കൂഴച്ചക്ക കുഴയുന്നതു പോലെ കുഴഞ്ഞിരിക്കുകയാണെന്നും യാതൊരു പഠനങ്ങളുമില്ലാതെ നടപ്പാക്കാൻ വാശിപിടിക്കുന്ന സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ വീടും കൂടുമുപേക്ഷിച്ചു വഴിയാധാരമാകേണ്ടി വരുന്ന പതിനായിരങ്ങളുടെ കണ്ണീരിന്റെ വിലയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പുറത്തു കടക്കാൻ കഴിയാത്ത വിധം ഊരാക്കുടുക്കിൽപെടുത്തിയിരിക്കുന്നതെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കേന്ദ്ര അനുമതിയോ ശാസ്ത്രീയ പഠനങ്ങളോ ഒന്നും ഇതുവരെയും ഇല്ലാത്ത കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിക്കാൻ തയ്യാറാവാതെ സർക്കാർ ദുർവാശി കാണിക്കുകയാണ്. ഒന്നുമാകാത്ത പദ്ധതിയുടെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നോട്ടിഫിക്കേഷൻ കാരണം വായ്പ എടുക്കാനോ ഭൂമി വിൽക്കാനോ കഴിയാതെ കെണിയിൽ പെട്ടിരിക്കുന്ന ആയിരക്കണക്കിനു ഭൂ ഉടമകൾക്ക് മോചനം നൽകാൻ ഈ നോട്ടിഫിക്കേഷൻ റദ്ദാക്കാനും ഭൂ ഉടമകൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുമുള്ള സാമാന്യ മര്യാദയെങ്കിലും സർക്കാർ കാണിക്കണമെന്ന് പുതുശ്ശേരി ആവശ്യപ്പെട്ടു.
കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ റീത്ത് പള്ളി ജംഗ്ഷനിലെ സ്ഥിരം സമരപ്പന്തലിലെ 900 ദിവസത്തെ സത്യഗ്രഹത്തോട് അനുബന്ധിച്ച് ഇന്ന് നടന്ന സമര പോരാളികളുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, കുഞ്ഞുകോശി പോൾ, വി. ജെ. ലാലി, മിനി കെ. ഫിലിപ്പ്,തോമസ് കെ. മാറാട്ടുകുളം, റോസിലിൻ ഫിലിപ്പ്, സൈനാ തോമസ്, മേരിക്കുട്ടി ജോസഫ്, ഷിബു ഏഴേപുഞ്ചയിൽ, സണ്ണി എത്തക്കാട്, സേവ്യർ ജേക്കബ്, ഏ.റ്റി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
900 ദിവസവും എല്ലാ ക്രമീകരണങ്ങളും ചെയ്തു സമരപ്പന്തലിന്റെ ചുമതല വഹിച്ച എ. ടി. വർഗീസിനെ സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ് ഷാൾ അണിയിച്ച് ആദരിച്ചു.