കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണ് കഴിയുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും അദ്ദേഹം പരിഹസിച്ചു. പി. ജയരാജനേക്കുറിച്ച് പാട്ടുവന്നപ്പോൾ വിമർശിച്ച പാർട്ടിയുടെ സെക്രടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൾ കരിഞ്ഞു പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാറയക്കും. 58 വെട്ടുവെട്ടി കരിയിച്ചുകളയും. സ്തുതി പാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണധികരികൾക്കും പറ്റിയതുതന്നെ പിണറായിക്കും പറ്റി. സി.പി.എം എത്രമാത്രം ജീർണിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്. കേന്ദ്രത്തിൽ മോദിക്ക് വേണ്ടി ബിജെപി ചെയ്യുന്നത് തന്നെയാണ് ഇവിടെയും നടക്കുന്നത്.
അൻസിൽ ജലീൽ വ്യാജ ഡിഗ്രി നേടിയെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞു. വ്യാജരേഖ ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി. പ്രമുഖ പത്രമാണ് വ്യാജരേഖ ചമച്ചത്. സി.പി.എമ്മിന്റെ അറിവോടെയാണിത്. എസ്.എഫ്.ഐക്കാർ അത്തരക്കാരാണെന്ന് തെളിഞ്ഞപ്പോൾ കെ.എസ്.യുവും ഇങ്ങനെയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ക്രൂരമായ വേട്ടയാടലാണ് ഒരു വിദ്യാർഥിക്ക് നേരെയുണ്ടായത്. അദ്ദേഹത്തിന് സി.പി.എമ്മും പ്രമുഖ പത്രവും നഷ്ടപരിഹാരം നൽകണം. നടപടിയുണ്ടായിട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിമർശിച്ചു.