കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കാൻ സിപിഎമ്മിന്റെ പിന്തുണ തേടാൻ പി. ജെ ജോസഫിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനുമായി പി. ജെ ജോസഫ് നടത്തിയ കൂടിക്കാഴ്ച ഇതിന് മുന്നോടിയാണെന്നാണ് സൂചന.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് – ജോസഫ് വിഭാഗങ്ങളുടെ തർക്കമാണ് പുതിയ രാഷ്ട്രീയ നീക്കത്തിലെത്തിയത്. കഴിഞ്ഞ ജൂലൈയിൽ ജോസ് വിഭാഗത്തിലെ സഖറിയാസ് കുതിരവേലിൽ പ്രസിഡന്റാകുമ്പോൾ ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാൻ തയ്യാറാകാത്തതാണ് ജോസഫിനെ ചൊടിപ്പിച്ചത്. അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് നൽകാമെന്ന ധാരണ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതാണ്. എന്നാൽ വഴങ്ങില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫിന് പരാതി നൽകിയതിന് പിന്നാലെയാണ് പി. ജെ ജോസഫ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാരിനെതിരെ യുഡിഎഫ് എംപിമാർ വാർത്താ സമ്മേളനം നടത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച പി. ജെ ജോസഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തു.
യുഡിഎഫ് ഇടപെട്ടില്ലെങ്കിൽ സിപിഎം പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പിടിക്കാനാണ് ജോസഫിന്റെ നീക്കം. ജോസ് കെ മാണിക്ക് ഒപ്പമുള്ള ചിലരെ അടർത്തി മാറ്റാനും ശ്രമം നടക്കുന്നുണ്ട്. 2017 ൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം പിടിച്ചെങ്കിലും അത് പ്രാദേശിക നീക്കം മാത്രമായി വിലയിരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ജോസഫിന്റെ നീക്കം വിജയിച്ചാൽ മുന്നണി രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വരും. ജോസ് കെ മാണിക്കും പിണറായിയോട് മൃദു സമീപനമാണ്. അതിനാൽ കരുതലോടെയായിരിക്കും സിപിഎം നീക്കം.