കോന്നി: പ്ലാപ്പള്ളി – കക്കി-വള്ളക്കടവ് (പി.കെ.വി) റോഡിനു 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിൻ്റെ ദൂരം. ഇതിൽ ഇനിയും നിർമ്മാണം പൂർത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. പ്ലാപ്പള്ളി മുതൽ ഗവി വരെയുള്ള ഭാഗത്താണ് നിർമ്മാണം നടത്തുന്നത്.
കോന്നി നിയോജക മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള റോഡാണ് ഇത്. ശബരിമല തീർത്ഥാടകരും യാത്രയ്ക്ക് ഈ പാത ഉപയോഗിക്കുന്നുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ മൂഴിയാർ ഡാം, പെൻസ്റ്റോക്ക് , കക്കി ഡാം, കൊച്ചു പമ്പ തുടങ്ങിയ ഭാഗങ്ങളിൽ റോഡ് ഗതാഗതയോഗ്യമാകും. ഇതോടെ ഗവിയിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികളുടെ യാത്ര സുഗമമായി മാറും.
നാല് സെൻ്റീ മീറ്ററിൽ ക്ലോസ് ഗ്രേഡ് ചിപ്പിങ് കാർപെറ്റ് ഉപഗോയിച്ചുള്ള ടാറിംഗ് ആണ് നടത്തുന്നത്. 3.8 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.നിലവിലുള്ള റോഡിൻ്റെ ഉപരിതലം ഇളക്കി മാറ്റി വെറ്റ്മിക്സ് ഇട്ട് ഉറപ്പിക്കും. തുടന്നാണ് ടാറിംഗ് നടത്തുക. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തുകയും ചെയ്യും.
റോഡിന്റെ ശോച്യാവസ്ഥ മൂലം ഗവിയിലേക്കുള്ള സഞ്ചാരികളുടെ വരവിൽ കുറവുണ്ടായിരുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ഗവി നിവാസികൾ ഉൾപ്പടെയുള്ള മലയോര ജനങ്ങളുടെ യാത്രാ പ്രശ്നത്തിന് പരിഹാരമാകും.
ഉടൻ തന്നെ നിർമ്മാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു. ഇതിനായി പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.