കോന്നി : ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കംചെയ്യാതെ വനം വകുപ്പ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ആണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഇട്ടിരിക്കുന്നത്. എന്നാൽ നൂറുകണക്കിന് ആളുകൾ വരുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതെ വന്നതോടെ മാലിന്യങ്ങൾ കുന്നുകൂടി. മുൻപ് തത്കാലികമായി സ്ഥാപിച്ച മാലിന്യം ശേഖരിക്കുന്ന പെട്ടിയിലും മാലിന്യം നീക്കിയിട്ടില്ല. ഇത് ഇപ്പോൾ കാട് കയറി കിടക്കുന്ന അവസ്ഥയാണ്.
ഭക്ഷ്യ അവശിഷ്ടങ്ങൾ ഉൾപ്പെടെ കുന്നുകൂടിയപ്പോൾ കുരങ്ങ് അടക്കമുള്ള വന്യ ജീവികളുടെ ശല്യവും വർധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുരങ്ങുകൾ ഭക്ഷിക്കുന്നത് പതിവായിമാറിയിരിക്കുകയാണ് ഇപ്പോൾ. അടവിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് തണ്ണിത്തോട് ആരോഗ്യ വകുപ്പ് അധികൃതർ കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചതുമില്ല. കൂടാതെ ഇവിടെ ഉള്ള ബയോ ഗ്യാസ് ടാങ്കിന് മൂടിയും ഇല്ലെന്നും ആക്ഷേപമുണ്ട്. വിനോദ സഞ്ചാരികൾ വനത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ കളയുന്നത് തടയുന്നതിനും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.