കോഴിക്കോട് : പ്ലസ്‍ടു കോഴ കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് കെ.എം ഷാജി എം.എല്‍.എയോട് ഇ.ഡി ആവശ്യപ്പെട്ടു. രേഖകൾ സമർപ്പിക്കാൻ പത്ത് ദിവസം അനുവദിച്ചതായി കെ.എം ഷാജി പറഞ്ഞു. രണ്ടാം ദിവസം 16 മണിക്കൂറാണ് ഇ.ഡി കെ.എം ഷാജിയെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. പതിനാറ് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യല്‍. ഇനിയും രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.
അഴീക്കോട് സ്കൂളിന് പ്ലസ്‍ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസ്, കോഴിക്കോട്ടെ വീട് നിര്‍മാണത്തിന് പണം എവിടെ നിന്ന്, 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ ചെലവ്, ജനപ്രതിനിധി ആയ ശേഷമുള്ള സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി അന്വേഷിച്ചത്. വിശദമായി ചോദ്യം ചെയ്തു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടതെന്ന് ഷാജി പറഞ്ഞു. കോഴിക്കോട്ടെ വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയ പ്രേരിത കേസുകള്‍ ഇനിയും വരുമെന്ന് അറിയാമെന്നും ഷാജി പറഞ്ഞു.