കായംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയ്ക്ക് അമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചു. കായംകുളം പോലീസ് സ്റ്റേഷനിൽ 2001ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി വിവിധ വകുപ്പുകളിലായി അമ്പതു വർഷം കഠിനതടവിനും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം അധികതടവിനും ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രഘു ഹാജരായി. കായംകുളം പോലീസ് ഇൻസ്പെക്ടറായിരുന്ന വൈ. ഷാഫിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കായംകുളംമുൻ ഡിവൈഎസ്പി അലക്സ് ബേബി. എഎസ്ഐമാരായ റജി, വാണി പീതാംബരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കെ.സി, ദിലീപ്, പ്രശാന്ത് ശിവരാമൻ എന്നിവർ പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു.