അടൂർ: ബൈക്കിലെത്തിയവരുമായി ട്രാഫിക് വാർഡൻ നടത്തിയ തർക്കത്തിൽ ഇടപെട്ട ഓട്ടോഡ്രൈവർമാരെ മർദിച്ച കേസിൽ നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചേന്നമ്പള്ളി വിജി നിവാസിൽ വിജിലാൽ(35), സഹോദരൻ വിനുലാൽ (31), പെരിങ്ങനാട് കുന്നത്തൂക്കര റോബിൻ വില്ലയിൽ പ്രിൻസ് രാജു (37), പാറക്കൂട്ടം അമ്പനാട്ടു പള്ളിക്ക് സമീപം അംബേദ്‌കർ ഭവനത്തിൽ അനൂപ്(34) എന്നിവരാണ് അറസ്റ്റിലായത്. 17 ന് രാത്രി 7.30 ന് അടൂർ പതിനാലാം മൈൽ ലൈഫ് ലൈൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മോട്ടോർസൈക്കിളിൽ വന്ന ഒന്നുമുതൽ മൂന്നുവരെ പ്രതികൾ ആളുകളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ജോലിയിൽ ഏർപ്പെട്ടുകൊണ്ട് നിന്ന് ട്രാഫിക് വാർഡൻ റെജി വർഗീസുമായി തർക്കത്തിൽ ഏർപ്പെട്ടു. റെജി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയത് ഇവർ ചോദ്യം ചെയ്‌തു. തുടർന്ന് പ്രതികൾ ഭീഷണി മുഴക്കുകയും മറ്റും ചെയ്തപ്പോൾ സമീപത്തുള്ള ടാക്‌സി സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇടപെടുകയും ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം അടൂർ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോയ പ്രതികൾ രാത്രി എട്ടോടെ തിരിച്ചെത്തി വീഡിയോ എടുത്തുവെന്ന് കരുതിയ ആളിനെ ആദ്യം മർദ്ദിക്കുകയായിരുന്നു. നാലാം പ്രതി അനൂപിനെയും കൂട്ടിയാണ് തിരിച്ചെത്തിയത്.
പെരിങ്ങനാട് തൊഴുവിളപ്പടി മേലൂട് ഹിമം ഹൗസിൽ ഷാജിക്കാണ് ആദ്യം ദേഹോപദ്രവമേറ്റത്. ഒന്നാംപ്രതി വിജിലാൽ ചീത്ത വിളിച്ചുകൊണ്ട് ഷാജിയുടെ ചെള്ളക്കടിച്ചു. അടിച്ചു കൊല്ലെടാ എന്നാക്രോശിച്ചുകൊണ്ട് രണ്ടാംപ്രതി വിനുലാൽ കുത്തിന് പിടിച്ച് നിർത്തി തടഞ്ഞ് കയ്യിലിരുന്ന പാറക്കല്ല് കൊണ്ട് വലത്തേ കണ്ണിൽ ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് മൂന്നാം പ്രതി പ്രിൻസ്, സൈക്കിൾ ചെയിൻ പോലെയുള്ള ആയുധം കയ്യിൽ ചുറ്റിപിടിച്ച് തലയിലും നെറ്റിയിലും പലതവണ ഇടിച്ചു. നാലാം പ്രതി അനൂപ് ഷാജിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. അടൂർ ഗവൺമെന്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാജിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ നകുലരാജനാണ് കേസ് എടുത്തത്. തുടർന്ന് രാത്രി 8:45 ഓടുകൂടി ചേന്നമ്പള്ളി ജംഗ്ഷൻ വെച്ച് ലൈഫ് ലൈൻ ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവർ പെരിങ്ങനാട് തൊഴുവിളപ്പടി കളിയിക്കൽ പുത്തൻവീട്ടിൽ ആർ ശ്രീകുമാറിനെ പ്രതികൾ ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെയും പരിചയക്കാരനായ ട്രാഫിക് വാർഡൻ റെജി വർഗീസുമായി പ്രതികൾ തർക്കത്തിൽ ഏർപ്പെടുകയും ഭീഷണി മുഴക്കുകയും മറ്റും ചെയ്തപ്പോൾ ഇടപെട്ടതായി മൊഴിയിൽ പറയുന്നു. ഇതിൻ്റെ പകയിലാണ് ചേന്നംപള്ളി ജംഗ്ഷനിൽ വെച്ച് ശ്രീകുമാറിനെ ഓട്ടോ തടഞ്ഞുനിർത്തിയശേഷം മർദ്ദിച്ചത്. രണ്ടു ബൈക്കുകളിലായിട്ടാണ് പ്രതികളെത്തിയത്.
ഓട്ടോ കടന്നുപോയപ്പോൾ ശ്രീകുമാറിനെ തിരിച്ചറിഞ്ഞ പ്രതികൾ രണ്ട് ബൈക്കുകളിൽ എത്തി തടഞ്ഞുനിർത്തുകയും വിജിലാൽ ഇദ്ദേഹത്തിൻ്റെ കൈകൾ പിന്നിലേക്ക് വലിച്ചു പിടിച്ച് തലയ്ക്കും മുഖത്തും മർദ്ദിക്കുകയായിരുന്നു. ഈ സമയം വിനുലാൽ കയ്യിൽ കരുതിയ കല്ലുകൊണ്ട് പുറത്തിടിച്ച് മുറിവേൽപ്പിച്ചു. പ്രിൻസും അനൂപും ചേർന്ന് അടികൊണ്ട് താഴെ വീണ ശ്രീകുമാറിൻ്റെ നടുവിലും കാലുകളിലും ചവിട്ടുകയും ചെയ്‌തു. ഒന്നു മുതൽ മൂന്നു വരെ പ്രതികൾ ഹെൽമറ്റ് ധരിക്കാതെ മോട്ടോർസൈക്കിളിൽ ലൈഫ് ലൈൻ ആശുപത്രിക്ക് മുന്നിലെത്തിയപ്പോൾ അവിടെ ജോലി നോക്കിവന്ന ട്രാഫിക് വാർഡൻ ഫോട്ടോ എടുത്തത് ചോദ്യംചെയ്പ്പോൾ ഇടപെടുകയും ആരൊക്കെയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ കൂട്ടത്തിൽ താനുമുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് തന്നെ മർദ്ദിച്ചതെന്ന് ശ്രീകുമാർ പോലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി തുടർന്ന് കോടതി റിമാൻഡ് ചെയ്തു.