കൊല്ലം: നിയമ വിരുദ്ധ പ്രവർത്തനത്തിൽ പിടിക്കപ്പെടുന്ന വിദേശികളെ പാർപ്പിക്കുന്ന കൊല്ലത്തെ കൊട്ടിയത്തുള്ള ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി പോയ റക്ഷ്യക്കാരനെ കൊട്ടിയം പോലീസ് പിടികൂടി. ഇന്ന് രാവിലെ 11.30 മണിയോടെ റഷ്യക്കരാനായ 27 വയസുള്ള ഇലിയ ഇക്കിമോ എന്ന യുവാവാണ് മതിൽ ചാടി രക്ഷപെട്ടെങ്കിലും പോലീസ് പിടിയിലായത്. 2024-ൽ ആഗസ്റ്റ് മാസം എറണാകുളം മുളവ്ക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയുടെ വിചാരണ നേരിടവെയാണ്, ട്രാൻസിറ്റ് ഹോമിന്റെ പിൻഭാഗത്തുള്ള ശൗചാലയത്തിന്റെ മുകളിൽ കയറി 10 അടിയോളം പൊക്കമുള്ള ചുറ്റുമതിലിന്‍റെ മുകളിൽ സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ള കമ്പിവേലി അതിസാഹസികമായി ചാടിയത്.
ഇയാൾ കമ്പിവേലി മറികടക്കുന്നത് ട്രാൻസിറ്റ് ഹോമിലെ സി സി ടി വി ദൃശ്യത്തിൽ ശ്രദ്ധയിൽപ്പെട്ട സുരക്ഷ ജീവനക്കാരായ പോലീസുകാർ എത്തി തടയാൻ ശ്രമിച്ചെങ്കിലും ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് കടന്നു കളയുകയായിരുന്നു. ട്രാൻസിറ്റ് ഹോം പോലീസ് ഇയാളെ പിൻതുടർന്ന് തെരച്ചിൽ നടത്തവെ കൊട്ടിയം പോലീസിന്റെ സഹായം തേടുകയും തുടർന്ന് ഉമയനല്ലൂർ പട്ടര്മുക്കിൽ വച്ച് പിടികൂടുകയുമായിരുന്നു. 2024-ൽ സന്ദർശന വിസയിൽ കേരളത്തിൽ എത്തിയെങ്കിലും വിസ കാലവധി കഴിഞ്ഞ് മടങ്ങി പോകനാകാതെ നിൽക്കുമ്പോൾ കപ്പലിൽ കയറി അനധികൃതമായി രക്ഷപെടാൻ ശ്രമിക്കവെയാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്. കോടതി വിചാരണയിൽ ഇരിക്കവേ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചതിന് കൊട്ടിയം പോലീസ് ഒരു കേസ് കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.