തൃശൂർ: തൃശൂർ ജില്ലയിൽ ഓപ്പറേഷൻ ‘ഡി- ഹണ്ടിന്റെ’ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പിളളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എം ഡി എം എ യുമായി രണ്ടു പേരെ പിടികൂടി. ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പോലീസിന്റെ പരിശോധനകളിൽ നിന്നും ഒഴിവാകും എന്ന വ്യക്തമായ അറിവോടും കൂടിയാണ് ഇവർ രാസലഹരി വിപണനം നടത്തിവന്നിരുന്നത്. രാസ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും വാഹനത്തിൽ നിന്നും കണ്ടെത്തി.
ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു. ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറി ന്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ രാജു, എന്നിവരുടെ നേത്യത്വത്തിൽ വാടാനപ്പിളളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ സി.ആർ പ്രദീപ്, സബ്ബ് ഇൻസ്പെക്ടർമാരായ ജയരാജ്, മുഹമ്മദ് റാഫി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി കെ, സുരേഖ്, ജിനേഷ്, അരുൺ, ഷിജു, സിവിൽ പോലീസ് ഓഫീസർ നിഷാന്ത് എ.ബി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.