കല്‍പ്പറ്റ: വയനാട്ടില്‍ പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി വൈത്തിരിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരൻ സി.പി റഷീദ്.
തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്നും സി.പി റഷീദ് പറഞ്ഞു.
‘മാവോയിസ്റ്റായ ഒരാള്‍ കൊല്ലപ്പെട്ടു എന്ന് പറയുന്നു. അയാളുടെ പേര് പോലും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് എന്റെ അനുജന്‍ സി.പി ജലീലിന്റെ കൊലപാതകത്തിന് സമാനമായ സംഭവമാണ്. അന്ന് രാത്രി മുഴുവന്‍ വെടിവെപ്പുണ്ടായി. പകലും വെടിവെപ്പുണ്ടായി. പിന്നീട് എത്രയോ മണിക്കൂര്‍ കഴിഞ്ഞാണ് ആള്‍ ആരാണ് എന്ന് പോലും പറഞ്ഞത്. അനാഥ മൃതദേഹമായി അവിടെ മണിക്കൂറുകളോളം മൃതദേഹം കിടന്നു.
ഒടുവില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ എന്താണ് ഉണ്ടായത്. സി.പി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. എഫ്.ഐ.ആറില്‍ വന്നത് മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി വെടിവെക്കേണ്ടി വന്നു എന്നുമാണ്. എന്നാല്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തില്ലെന്നും അവര്‍ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നില്ലേ. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പൊളിറ്റിക്കലായ ഒരു ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്‌ക്കരിക്കുകയാണ്.
വാളയാര്‍ സംഭവം അതിരൂക്ഷമായി കത്തി നിന്നപ്പോഴാണ് മഞ്ചിക്കണ്ടിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. ഇപ്പോള്‍ ശിവശങ്കറും കോടിയേരിയുടെ മകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നാണംകെട്ട് നില്‍ക്കുമ്പോള്‍ സിപിഐ.എം ഈ തരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ശക്തിപ്പെടുന്നു എന്ന് കാണിക്കാനുള്ള നാടകം കളിക്കുകയാണ്. ഞങ്ങള്‍ എന്തും ചെയ്യും നിങ്ങളാരാ ചോദിക്കാന്‍ എന്ന് കേരളത്തിലെ ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. അതിന്റെ രക്തസാക്ഷിയാണ് പടിഞ്ഞാറയില്‍ ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിയണമെന്നും ജലീല്‍ പറഞ്ഞു.