തിരുവനന്തപുരം : പ്രസ് ക്ലബിൽ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പോലീസ് കേസ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കന്റോന്‍മെന്റ് പോലീസ് കേസെടുത്തിട്ടുള്ളത്. ടിപി സെൻകുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവിൽ റഷീദാണ് പരാതി നൽകിയത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെള്ളാപ്പള്ളി നടേശനെതിരായ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. താങ്കൾ ഡിജിപിയായിരുന്നപ്പോൾ ഈ വിഷയത്തിൽ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോൾ സെൻകുമാർ ക്ഷുഭിതനാകുകയായിരുന്നു.
കടവിൽ റഷീദിനെ ഡയസിന് സമീപത്തേക്ക് വിളിച്ച് വരുത്തിയ ടിപി സെൻകുമാര്‍ ചോദ്യം ചോദിച്ചതിന്റെ പേരിൽ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ആളുകൾ കടവിൽ റഷീദിനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടൽ കൊണ്ടാണ് പ്രശ്നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയൻ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ടി പി സെൻകുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കന്റോന്‍മെന്റ് പോലീസ് കേസ് എടുത്തിട്ടുണ്ട്.