പത്തനംതിട്ട : കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. വീണ്ടും പാറ ഇടിഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി. രണ്ട് അന്യസംസ്ഥാന തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് തൊഴിൽമന്ത്രിയുടെ നിർദേശം നൽകി. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. കുടുംബത്തിന് നഷ്ടപരിഹാരം നൽകും. രാവിലെ ഏഴിന് തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.
ഹിറ്റാച്ചി ഓപ്പറേറ്റർ അജയ് റായ്, സഹായി മഹാദേവ പ്രധാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാറ കഷണങ്ങൾക്കിടയിൽ നിന്നും മഹാദേവ പ്രധാനയുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷ പ്രവർത്തനങ്ങൾക്ക് തിരുവല്ലയിൽ നിന്നുള്ള എൻടിആർഎഫ് സംഘവും സ്ഥലത്തെത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ നേരിട്ട് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിനിടെ പാറയിടിഞ്ഞ് വീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം.