കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ മോഷണ കേസിലെ പ്രതി 18 വർഷത്തിനു ശേഷം പിടിയിൽ. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടിൽ സക്കീറിനെ (39) ആണ് ഡിസിപി അരുൺ കെ. പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. 2006ൽ കക്കോടിയിലെ അനുരൂപ് ഹോട്ടൽ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. 2008ൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഒന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
പിന്നീട് പോലീസ് അന്വേഷിച്ചെങ്കിലും സക്കീർ നാട്ടുകാരുമായോ, വീട്ടുകാരുമായോ ബന്ധപ്പെടാത്തതിനാൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാൾ മറ്റൊരു പേരിൽ നിലമ്പൂർ ഭാഗത്ത് വിവാഹം കഴിച്ചു താമസിച്ചു വരികയായിരുന്നു. ക്രൈം സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് സിറ്റിക്രൈം സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. സക്കീറിനിന്റെ പേരിൽ കോഴിക്കോട് സിറ്റിയിലും റൂറലിലും മോഷണ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.