കോഴിക്കോട് : കോഴിക്കോട് എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തിൽ കേസെടുത്ത് പോലീസ്. കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷിനെതിരെയുള്ള കൊലവിളി പ്രസംഗത്തിലാണു കേസെടുത്തത്. നിജേഷിന്റെ മൊഴിയനുസരിച്ച് 100 ഓളം പേർക്കെതിരെയാണ് കേസ്. നേരത്തെ നിജേഷിന്റെ പരാതിയിൽ കേസെടുക്കാതെ സിപിഐഎം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതു വിവാദമായിരുന്നു. പുഷ്പൻറെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്സാപ് ഗ്രൂപിൽ ഷെയർ ചെയ്തതിനു സിപിഐഎമ്മിൻറെ പരാതിയിലായിരുന്നു നിജേഷിനെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പ് ചേർത്ത് എടച്ചേരി പോലീസ് നേരത്തെ കേസെടുത്തത്.
അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ പോലീസ് കേസെടുത്തത്. 29 ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത്. പട്ടിയെ തല്ലുന്നതുപോലെ തെരുവിലിട്ട് തല്ലാനാണ് ഡിവൈഎഫ്‌ഐ തീരുമാനിച്ചത്. വീട്ടിൽ കയറി തല്ലാനാണ് പോയത്. പോലീസ് പിന്തിരിപ്പിച്ചു. നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്‌ഐ തീരുമാനിക്കും’ എന്നായിരുന്നു കൊലവിളി പ്രസംഗം.