തിരുവനന്തപുരം : അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്നവരാണ് വർഗീയവാദികളാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇപ്പോഴും മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാൻ കഴിയാത്തത്. 35 വർഷമായി നിലനിൽക്കുന്ന പ്രശ്നമല്ലേ മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ ബിൽ കൊണ്ടു വന്നത് ബിജെപിയാണ്. കേരളത്തിൽ മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് പോകില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇതിനിടെ ട്രോളുകളെ പേടിച്ച് ഓടിയൊളിക്കുന്ന ആളല്ല താനെന്ന് കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. വികസിത കേരളം കൺവെൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വിഴിഞ്ഞം തുറമുഖ സമർപ്പണ ചടങ്ങിലെ എന്റെ സാന്നിധ്യത്തെ ട്രോളാക്കി ചിത്രീകരിച്ചതിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകനാണ്. ഞാൻ പട്ടാളക്കാരന്റെ മകനാണ്. ഡൽഹിയിൽ കോൺഗ്രസ് രാജവംശവും കേരളത്തിൽ കമ്യൂണിസ്റ്റ് രാജവംശവുമുണ്ട്. അവിടെയും ഇവിടെയുമുണ്ട് മകളും മരുമകനും. നേതാവാകാൻ വേണ്ടിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റായത്. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനായി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ നേതാക്കളാക്കുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.