ചെന്നൈ : വോട്ടവകാശം പോലുമില്ലാത്ത കുട്ടികൾ രാഷ്ട്രീയക്കാരുടെ ചിത്രങ്ങൾ പതിച്ച ബാഗും പുസ്തകങ്ങളുമായി സ്കൂളിൽ പോകുന്ന കാഴ്ച അറപ്പുളവാക്കുന്നതാണെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ചിത്രമാണെങ്കിലും ഇത് അനുവദിക്കാനാവില്ല. ഭാവിയിൽ ഇത്തരം നടപടികൾ തുടരില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകി.
സർക്കാർ പണം ചെലവഴിച്ചു തയാറാക്കിയ മുൻ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുള്ള ബാഗുകളും പുസ്തകങ്ങളും പാഴാക്കി കളയരുതെന്നു സംസ്ഥാനത്തിനു നിർദേശം നൽകണമെന്ന ഹർജി തീർപ്പാക്കവേയാണു ഹൈക്കോടതിയുടെ വിമർശനം. സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെ ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ തീരുമാനിച്ചിരുന്നു.
അണ്ണാ ഡിഎംകെ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടെന്നും ആ തുക വിദ്യാർഥികൾക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും സ്റ്റാലിൻ നിർദേശിച്ചു. ഇതിലൂടെ ഏകദേശം 13 കോടി രൂപ കുട്ടികളുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയും. 65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.