കോഴിക്കോട് : രണ്ടര വര്‍ഷം മുന്‍പ് കോഴിക്കോട് പോലൂരിനടുത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും. തലയോട്ടിയില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മരിച്ചയാളുടെ രൂപം നിര്‍മിക്കും. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സേതുരാമയ്യര്‍ കളിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്നും മുഖം പുന: സൃഷ്ടിച്ച് ആളെ കണ്ടെത്തനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
ഇതിലൂടെ കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭിക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. രാവിലെ പതിനൊന്നുമണിക്ക് വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തില്‍ നിന്നും മൃതദേഹം പുറത്തെടുക്കും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം. ബിനോയിയുടെ നേതൃത്വ ത്തിലാണ് അന്വേഷണം നടക്കുന്നത്. 2017 സെപ്തംബര്‍ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. മുഖം കത്തി വികൃതമായതിനാല്‍ ആളെ തിരിച്ചറിയാനായില്ല.
കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വന്നതോടെ കൊലപാതകമെന്ന നിഗമനത്തില്‍ ചേവായൂര‍് പൊലീസ് അന്വേഷണം തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതായതോടെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ മൃതദേഹം കണ്ട സ്ഥലത്ത് ഉത്തരമേഖലാ ഐജി ഇ.ജെ ജയരാജന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയെടുത്തതിനു ശേഷമാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പുനസൃഷ്ടിക്കാനുള്ള ശ്രമം നടത്താന്‍ തീരുമാനിച്ചത്.
ഇതിന്‍റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുക്കും. തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്‍റെ സഹായത്തോടെ മുഖം പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തുടര്‍ന്ന് രേഖാ ചിത്രം സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.