തിരുവനന്തപുരം : പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയർ എസ്.ഐ.യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലിനാണ് ജൂനിയർ എസ്.ഐ.യുടെ ഉൾപ്പെടെ നാൽപ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് ജൂനിയർ എസ്.ഐ. കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിച്ചത്. രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. സ്രവമെടുത്ത ശേഷം തുടർച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു.
ദിവസങ്ങൾക്കു മുൻപ് പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തെങ്കിലും ഇവർ ഡ്യൂട്ടിയിൽ തുടരുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ജൂനിയർ എസ്.ഐ.യുമായി ഇടപഴകിയ പോലീസുകാരുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. പത്ത് പോലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ സ്റ്റേഷൻ എസ്.ഐ. നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ച ജൂനിയർ എസ്.ഐ. വെള്ളിയാഴ്ച കുമരിച്ചന്ത ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്‌ൻമെന്റ് പ്രദേശങ്ങളിൽ ഒന്നാണ് പൂന്തുറ. ഇവിടെ എസ്.ഐ.യ്ക്ക് കോവിഡ് പോസിറ്റീവായതോടെ പോലീസുകാർ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനിൽ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം എസ്.ഐ.യ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.