റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്ന് ഈസ്റ്റർ സന്ദേശത്തിൽ മാർപാപ്പ ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “യുദ്ധം ചെയ്യുന്ന കക്ഷികളോട് ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങൾ വെടിനിർത്തൽ പ്രഖ്യാപിക്കൂ, ബന്ദികളെ മോചിപ്പിക്ക, പട്ടിണി കിടക്കുന്ന ഒരു ജനത സമാധാനപരമായ ഭാവി ആഗ്രഹിക്കുന്നു, അവരെ സഹായിക്കാൻ മുന്നോട്ട് വരൂ” എന്നാണ് മാർപാപ്പ പറഞ്ഞത്. ഗാസയിലെ സ്ഥിതി “നാടകീയവും പരിതാപകരവുമാണെന്ന്” ഈസ്റ്റർ സന്ദേശത്തിൽ പോപ്പ് പറഞ്ഞു. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് പോപ്പ് ആഹ്വാനം ചെയ്തു.
ന്യുമോണിയ ബാധിച്ച് രോഗ മുക്തി നേടിയ ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആയിരക്കണക്കിന് വിശ്വാസികൾക്ക് “ഹാപ്പി ഈസ്റ്റർ” ആശംസിക്കാൻ മാർപാപ്പ എത്തി. 88കാരനായ മാർപാപ്പ വീൽചെയറിലാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിലേക്ക് എത്തിയത്. ശേഷം താഴെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൈവീശിക്കൊണ്ട് “പ്രിയ സഹോദരീ സഹോദരന്മാരേ, ഹാപ്പി ഈസ്റ്റർ” എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഒരു വൈദികനാണ് അദ്ദേഹത്തിന്റെ പരമ്പരാഗത ഈസ്റ്റർ പ്രസംഗം നടത്തിയത്. ഈസ്റ്റർ ദിനത്തിലെ അദ്ദേഹത്തിന്റെ വരവ് വളരെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരുന്നത്.