പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുകേസിലെ പ്രതികളുടെ പക്കൽ നിന്നും കണ്ടെത്തിയ ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകർക്കു പണം തിരികെ നൽകുന്നതു സംബന്ധിച്ച നടപടികൾക്കായി ഒരു സൊസൈറ്റി രൂപീകരിക്കണമെന്ന നിർദേശവുമായി പോലീസ്. 2000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ഫയൽ ചെയ്തിരിക്കുന്നത്.
നിലവിൽ പോപ്പുലർ ഉടമകളുടെ പക്കൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റി ഇരുപത്തിനാല് കോടി രൂപയുടെ ആസ്തി കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് നിക്ഷേപകരുടെ ബാധ്യത തീർക്കാനാകുമോയെന്നതു പരിഗണിക്കേണ്ടത് ആർബിട്രേഷൻ ബോർഡാണ്. ഇതിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായി സൊസൈറ്റി രൂപീകരിക്കണമെന്ന നിർദേശമാണ് അന്വേഷണസംഘം നൽകിയിട്ടുള്ളത്.
ആരിൽ നിന്ന് എത്ര പണം വാങ്ങി, എത്ര തിരികെ നൽകി, ബാധ്യത ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടോ രാജ്യത്തിനകത്തും പുറത്തുമായി വിനിയോഗിച്ച പണത്തിന്‍റെ കണക്ക്, നിക്ഷേപങ്ങൾ, പണം സൂക്ഷിക്കാനായി ആരെയെങ്കിലും ഏൽപിച്ചിരുന്നോ, ഓസ്ട്രേലിയയിലെ ഇടപാടുകളിലെ പങ്കാളികൾ ആരൊക്കെ എന്നീ വിഷയങ്ങളിൽ കാര്യമായ അന്വേഷണം ഇനി നടക്കാനുണ്ട്.
പലയിടങ്ങളിലും റിയൽ എസ്റ്റേറ്റ് ബിസിനസാണ് പോപ്പുലർ ഉടമകൾക്കുള്ളത്. അതുകൊണ്ടുതന്നെ ഉടമകളുടെ പക്കൽ നിന്ന് കൂടുതൽ പണം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ട്. വിവിധ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് കമ്പനികൾ ആരംഭിച്ച് നിക്ഷേപം സ്വീകരിച്ച് വിദേശത്തേക്ക് അടക്കം കടത്തിയതിന്‍റെ സൂചനയാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് കൂടുതൽ വിവരശേഖരണം നടന്നുവരികയാണ്. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിദേശത്തെ പണമിടപാടുകൾ മാത്രം പ്രത്യേകം അന്വേഷിച്ചുവരികയാണ്.
അതേസമയം പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വരും ദിവസങ്ങൾ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും സൂചനകൾ പുറത്തു വന്നു. കേസിൽ ഇപ്പോൾ അറസ്റ്റിലായിട്ടുള്ള പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ മക്കളായ റീനു, റീബ, റിയ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റുണ്ടാവുകയെന്നാണ് പോലീസ് നൽകുന്ന സൂചന.