മലപ്പുറം : ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളംവഴി നാട്ടിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കാളികാവ് സ്വദേശി തിരിച്ചെത്തി. ബുധനാഴ്ച ആറുമണിയോടെ മഞ്ചേരി പട്ടർകുളത്തുന്നിന്ന് തട്ടിക്കൊണ്ടുപോയ ചോക്കാട് പുലത്ത് വീട്ടിൽ റാഷിദ് (27) വ്യാഴാഴ്ച ഉച്ചയോടെ മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായി.
തട്ടിക്കൊണ്ടുപോയവർ ദേഹോപദ്രവമേൽപ്പിക്കാതെ മഞ്ചേരിയിൽ ഇറക്കിവിട്ടുവെന്ന് ഇയാൾ മൊഴിനൽകി. കൂടുതൽ വിവരങ്ങളറിയാൻ ഇയാളെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് വള്ളുവമ്പ്രം കേന്ദ്രമായ സംഘമാണ് റാഷിദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്കായി കൊണ്ടുവന്ന സ്വർണം കോഴിക്കോട്ടെ സംഘത്തിന് റാഷിദ് മറിച്ചുനൽകിയതുമായി ബന്ധപ്പെട്ടാണ് തർക്കമെന്നും സൂചനയുണ്ട്.
ദുബായിൽനിന്ന് പുറപ്പെട്ട റാഷിദ് തിങ്കളാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. വീട്ടുകാർപോലും അറിയാതെയായിരുന്നു വരവ്. വള്ളുവമ്പ്രത്തെ സംഘം ചൊവ്വാഴ്ച ചോക്കാട്ടെ വീട്ടിലെത്തി റാഷിദിനെ തിരക്കിയതായും കൊണ്ടുവന്ന സാധനം എവിടെയാണ് ഒളിപ്പിച്ചതെന്നുചോദിച്ച് വീട്ടുകാരോട് കയർക്കുകയും ഭാര്യയുടെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.
ഈസമയം റാഷിദ് കോഴിക്കോട്ടെ സംഘത്തോടൊപ്പം കൽപ്പറ്റയിലെ ഒരു റിസോർട്ടിലെത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇയാൾ സ്വർണം കൈമാറാനാണോ ഇവിടെയെത്തിയതെന്നു പോലീസ് അന്വേഷിച്ചുവരികയാണ്. വയനാട്ടിൽനിന്ന് കോഴിക്കോട്ടെത്തി ടാക്സിയിൽ കാളികാവിലേക്കു വരുമ്പോഴാണ് മഞ്ചേരി പട്ടർകുളത്തുവെച്ചു നാലംഗസംഘം റാഷിദിനെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കരിപ്പൂർ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.