ദില്ലി: വഖഫിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിക്കെതിരാണ് വഖഫെന്നും ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ലെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും മോദി വിമര്‍ശിച്ചു. മഹാരാഷ്ട്രയിലേത് മറ്റൊരു ഐതിഹാസിക വിജയമായി. മഹാരാഷ്ട്രയിൽ വിജയിച്ചത് വികസനത്തിൻ്റെയും സദ്ഭരണവുമാണ്. കള്ളത്തരത്തിൻ്റെയും വിഭജനത്തിൻ്റെയും കുടുംബ രാഷ്ട്രീയത്തിൻ്റെയും രാഷ്ട്രീയം മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടു. വികസിത ഭാരതം എന്ന സങ്കല്പത്തിന് വലിയ ഊർജം നൽകുന്നതാണ് മഹാരാഷ്ട്രയിലെ വിജയം. മഹാരാഷ്ട്രയിലേത് 50 വർഷത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എൻഡിഎയ്ക്ക് മൂന്നാം തവണ വിജയം നൽകുന്ന ആറാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയും ബീഹാറും. രാജ്യത്തിന്‍റെ പ്രതീക്ഷ ബിജെപിയിലും എൻഡിഎയിലും മാത്രമാണെന്ന് തെളിഞ്ഞുവെന്നും മോദി വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമർശനവുമ പ്രധാനമന്ത്രി ഉന്നയിച്ചു. അസ്ഥിരത പടർത്താൻ ശ്രമിച്ചവർക്ക് ജനം തക്കതായ മറുപടി നൽകി. ‘ഏക് ഹെ തോ സേഫ് ഹെ’ എന്നത് രാജ്യത്തെ ഏറ്റവും വലിയ മന്ത്രമായി മാറി. വോട്ട് ചെയ്യുന്ന ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ ഭരണം എങ്ങനെയുണ്ടെന്ന് നോക്കും. പഞ്ചാബിൽ അടക്കം എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് ജനങ്ങൾക്ക് അറിയാം. കോൺഗ്രസിൻ്റെ അർബന്‍ നക്സൽ വാദത്തിൻ്റെ റിമോട്ട് കൺട്രോൾ വിദേശത്താണ്. അർബൻ നക്‌സലിസത്തെ കരുതി ഇരിക്കണം. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ കോൺഗ്രസ് പരാദജീവിയായി മാറി. ഒറ്റയ്ക്ക് സർക്കാർ ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയില്ല. എന്നിട്ടും അഹങ്കാരം അവസാനിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.