കൊച്ചി : ലോക്ക്ഡൗണിന്റെ നാലാംഘട്ടത്തിൽ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസ്സുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകളുടെ സംഘടന. സർക്കാർ ഇപ്പോൾ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ല. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും സർക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാർജ് വർധനയാണെന്നും ബസ്സുടമകൾ പറഞ്ഞു.
ബസ് യാത്രാക്കൂലി കുറഞ്ഞത് 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞത് യാത്രാക്കൂലി വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതുമില്ല. ഇത് അംഗീകരിക്കാത്തതിലാണ് ബസ്സുടമകൾക്കിടയിൽ പ്രതിഷേധം. വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് ബസ്സുടമകൾ യോഗം ചേരുന്നുണ്ട്. 11 മണിക്കാണ് യോഗം. ഇതിന് ശേഷം ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു. ബസ് ജലഗതാഗതത്തിൽ കർശനനവ്യവസ്ഥകളോടെയാണ് ഇളവുകൾ അനുവദിച്ചത്. ബസ്സിൽ മൊത്തം സീറ്റിന്‍റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. നിന്ന് യാത്ര ചെയ്യാനും പാടില്ല.