കോന്നി : കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കളക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കുന്നതിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. ഓ പി കൗണ്ടറിലെ തിരക്കു നിയന്ത്രിക്കുന്നതിനായി ഈ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കുകയും രോഗികൾക്ക് വിശ്രമിക്കുന്നതിനായി ഇവിടെ കൂടുതൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണനും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
20 കിടക്കകളുള്ള ഐസിയു 7 വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ലക്ഷ്യ നിലവാരത്തിൽ മൂന്നു കോടി രൂപ ചിലവഴിച്ച് ഗൈനക്കോളജി വിഭാഗവും പൂർത്തീകരിച്ചു. ഇവിടെ രണ്ട് ഓപ്പറേഷൻ തീയേറ്റർ ലേബർ റൂമുകൾ, ലേബർ വാർഡുകൾ എന്നിവ പൂർത്തീകരിച്ചു. എച്ച് എൽ എൽ നേതൃത്വത്തിൽ അത്യാധുനിക ഫാർമസി പൂർത്തീകരിച്ചു. ആവശ്യ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഇവിടെനിന്ന് ലഭ്യമാകും. മെഡിക്കൽ കോളേജിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ജീവനക്കാർക്ക് താമസിക്കുന്നതിനായി നാല് പാർപ്പിടസമുച്ചയങ്ങളിൽ 11 നിലവീതം ഉള്ള രണ്ട് പാർപ്പിട സമുച്ചയങ്ങൾ പൂർത്തീകരിച്ചു.
അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും പൂർണമായും പൂർത്തീകരിച്ചു.
ടൈപ്പ് എ, ടൈപ്പ് സി പാര്‍പ്പിടസമുച്ചയ നിര്‍മാണവും പുരോഗമിക്കുന്നു. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴു നില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയവും അവസാന ഘട്ടത്തിലാണ്. ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാകും. ഒ.പി, ഐ.പി, അത്യാഹിത വിഭാഗങ്ങളില്‍ ചികത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ടോക്കണ്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അഭാവം നികത്തും. ബ്ലഡ് ബാങ്കിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. എംഎല്‍എയും ജില്ലാ കലക്ടറും ആശുപത്രിയിലെ വിവിധ ബ്ലോക്കുകള്‍ സന്ദര്‍ശിച്ചു. രോഗികള്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. എസ് നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. ഷാജി, വികസന സമിതി അംഗം സന്തോഷ് കുമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി, കരാർ കമ്പനി പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.