ന്യൂഡൽഹി: ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാരുടെ ത്യാഗം, സഹിഷ്ണുത, സേവനം എന്നിവയെ ബഹുമാനിക്കുന്നുവെന്നും ആശമാരുടെ സമരം ഞങ്ങളുടേതുകൂടിയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ‘ആശാ പ്രവർത്തകർ കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ നട്ടെല്ലാണ്. അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു. ആശാ പ്രവർത്തകരുടെ പോരാട്ടം ഞങ്ങളുടേതുകൂടിയാണ്. ആശാ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.
ആശമാരുടെ സമരം 52ാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ആശാ പ്രവർത്തകരുമായി സർക്കാർ നാളെ വീണ്ടും ചർച്ച നടത്തും. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻഎച്ച്എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും. സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. ഓണറേറിയം കൂട്ടുന്നത് അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ആശാമാരുടെ നിലപാട്.