തിരുവനന്തപുരം : സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ വീണ്ടും സസ്പെൻസ്. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. രണ്ടരയ്ക്ക് മുൻപ് റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ സ്റ്റേ നേടാനാണ് ശ്രമം. സജി മോൻ പാറയിലിന്റെ അപ്പീൽ ഉച്ചയ്ക്ക് ശേഷം പരിഗണനയ്ക്ക് എടുക്കും. റിപ്പോർട്ട് പുറത്ത് വിടുന്നത് സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുക. രണ്ടരയ്ക്ക് മുമ്പ് സ്റ്റേ കിട്ടുമോയെന്നാണ് നോക്കുന്നത്. സ്റ്റേ കിട്ടിയാൽ റിപ്പോർട്ട് പുറത്തുവരുന്നത് തടയാനാകും. ഇദ്ദേഹത്തിൻ്റെ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. റിപ്പോർട്ട് 19ാം തീയതി പുറത്തുവിടാമെന്നാണ് ഹൈക്കോടതി സർക്കാരിന് സമയം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിടാൻ സംസ്ഥാന സാംസ്കാരിക വകുപ്പ് തീരുമാനിച്ചത്. ഈ അവസാന നിമിഷത്തിലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. റിപ്പോർട്ടിലെ 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും. അനുബന്ധവും പുറത്തുവിടില്ല. 2017 ജൂലായ് ഒന്നിനാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബർ 31ന് റിപ്പോർട്ട് സർക്കാരിന് കൈമാറി.