ന്യൂഡൽഹി: പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് (പിഎൽഐ) പദ്ധതികൾ വഴി 1.61 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 14 ലക്ഷം കോടി രൂപയുടെ ഉത്പാദനം, 5.31 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും നടന്നതായി കേന്ദ്രസർക്കാർ. ഈ പദ്ധതിയിലൂടെ 11.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും സർക്കാർ വ്യക്തമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 14 പ്രധാന മേഖലകൾക്കായി പിഎൽഐ പദ്ധതികൾ പ്രകാരം 764 അപേക്ഷകൾക്ക് അംഗീകാരം നൽകി. കൂടാതെ മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഫാർമ, ടെലികോം, ഭക്ഷ്യ സംസ്കരണം, വൈറ്റ് ഗുഡ്സ് (ഇലക്ട്രിക് ഗൃഹോപകരണങ്ങൾ), ടെക്സ്റ്റൈൽസ്, ഡ്രോൺസ് തുടങ്ങിയ മേഖലകളിലെ പിഎൽഐ ഗുണഭോക്താക്കളിൽ 176 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ( മൈക്രോ, സ്മോൾ, മീഡിയം എൻറർപ്രൈസസ്) ഉൾപ്പെടുന്നു.
2024 നവംബർ വരെ 1.61 ലക്ഷം കോടിയുടെ (18.72 ബില്യൺ യുഎസ് ഡോളർ) നിക്ഷേപം നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് 2024-25 സാന്പത്തികവർഷത്തിൽ ലക്ഷ്യമിട്ടിരുന്ന 15.52 ലക്ഷം കോടി രൂപയിൽനിന്ന് 14 ലക്ഷം കോടി രൂപയുടെ ഉത്പാദനവും വിൽപ്പനയും സൃഷ്ടിച്ചു. നേരിട്ടും അല്ലാതെയുമായി 11.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പിഎൽഐ പദ്ധതികൾ ഇന്ത്യയെ പരന്പരാഗതമായുള്ള കയറ്റുമതിയിൽനിന്ന് ഇലക് ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യ സാധനങ്ങൾ തുടങ്ങിയവയിലേക്കു മാറ്റി. ഈ പദ്ധതിയിലൂടെ 5.31 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണു നടന്നത്. ലാർജ് സ്കെയിൽ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ്, ഐടി ഹാർഡ്വേർ, ബൾക്ക് മരുന്നുകൾ, ആശുപത്രി ഉപകരങ്ങൾ, ഫാർമസ്യൂട്ടികൽസ്, ടെലികോം ആൻഡ് നെറ്റ് വർക്കിംഗ് പ്രൊഡക്ട്സ്, ഭക്ഷ്യ സംസ്കരണം, വൈറ്റ് ഗുഡ്സ്, ഓട്ടോ മൊബൈൽസും ഓട്ടോ ഘടകങ്ങളും ഡ്രോണും ഡ്രോൺ ഘടകങ്ങളും തുടങ്ങിയ പത്തു മേഖകൾക്കായി പിഎൽഐ പദ്ധതികൾ വഴി 14,020 കോടി രൂപ ഇൻസെൻറീവായി നൽകി.