തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മിച്ച ഭൂമി കേസുകൾ തീര്‍പ്പാക്കാൻ മേഖലാ ലാന്റ് ബോര്‍ഡുകൾ രൂപീകരിച്ച നടപടി വൻ വിജയമെന്ന് വിലയിരുത്തി റവന്യു വകുപ്പ്. മേഖലാ ലാന്റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തികം തന്നെ 311 ഏക്കറാണ് സര്‍ക്കാര്‍ തിരിച്ച് പിടിച്ചത്. നിലവിലുള്ള കേസുകളിൽ തീര്‍പ്പുണ്ടാക്കിയാൽ മാത്രം 26000 ഏക്കര്‍ വീണ്ടെടുക്കാൻ സര്‍ക്കാരിന് കഴിയുമെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്. നിയമപ്രകാരം സംസ്ഥാനത്ത് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് 5 ഏക്കറും ഒന്നിലധികം പേരുണ്ടെങ്കിൽ പരമാവധി 15 ഏക്കറുമെന്നാണ് നിയമം. അധികമുള്ളത് മിച്ചഭൂമി നിയമപ്രകാരം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.
തോട്ട ഭൂമിക്കും വ്യാവസായിക ഭൂമിക്കും ആരാധനാലയങ്ങളുടെ കൈവശമിരിക്കുന്ന സ്ഥലത്തിനും മാത്രമാണ് ഇളവ്. 1970 മുതലുള്ള മിച്ച ഭൂമി കേസുകൾ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ട്. നേരത്തെ തീര്‍പ്പാക്കിയ കേസിൽ 3358 ഹെക്ടര്‍ ഏറ്റെടുക്കാനുണ്ടെന്നും ലാന്റ് ബോര്‍ഡ് കണക്കിൽ പറയുന്നു. ലാന്‍റ് ബോര്‍ഡുകളുടെ ജോലിഭാരം കണക്കിലെടുത്ത് നാല് മേഖലാ ലാന്‍റ് ബോര്‍ഡുകളുണ്ടാക്കി ഓരോന്നിനും പ്രത്യേകം ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലയേൽപ്പിക്കുന്ന പരിഷ്കാരം ഏര്‍പ്പെടുത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ മേഖലാ ലാന്റ് ബോര്‍ഡുകൾ പ്രവര്‍ത്തിച്ച് തുടങ്ങി മൂന്ന് മാസത്തിനകം 34 കേസിൽ തീര്‍പ്പാക്കി. 311.11 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന് തിരിച്ചു കിട്ടി. ഇനി 1704 കേസ് ബാക്കിയുണ്ട്.