കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഹുസൂര്‍ ബി.ഡി.എ 1,സോണ്‍ 1, ജെ.പി നഗര്‍ ആസാദ് സിംഗ് കുഷ്‌വായുടെ മകന്‍ മാനവേന്ദ്രസിംഗ് കുഷ് വാ(39)നെയാണ് ആറന്മുള പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട് പരാതിക്കാരൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഒരു ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുകയും അമരി ട്രേഡ് എന്ന എന്ന യു.എസ്.എ കമ്പനിയുടെ പ്ലാറ്റ്ഫോമിൽ യു.എസ്.ഡി.ടി എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100 ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റും പറഞ്ഞ് ടെലഗ്രാം ഗ്രൂപ്പ് വഴി പരസ്യങ്ങളും വാഗ്ദാനങ്ങളും വരുകയും കമ്പനിയുടെ ഏജൻറ് എന്ന രീതിയിൽ പരാതിക്കാരനെ നിരന്തരം ബന്ധപ്പെടുകയും ചെയ്തതിനെ തുടർന്ന് ആയത് വിശ്വസിച്ച് 2023 ജൂലൈ 8 മുതൽ ഡിസംബർ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചു നൽകിയിട്ടുള്ളതും ആവലാതിക്കാരൻ മുടക്കിയ തുകയും അതിൻറെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ ലഭിച്ച ലാഭവും കാണുന്ന തരത്തിൽ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കി പരാതിക്കാരന് അയച്ചു നൽകിയിട്ടുള്ളതുമാണ്.
ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷൻ കൂടി പരാതിക്കാരന് അയച്ചു കൊടുത്തിട്ടുള്ളതുമാണ്. പിന്നീട് ഈ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമയം പ്രോസസിങ് ചാർജ് ,ഓ ടി പി ചാർജ് ,ഡെലിവറി ചാർജ് ,ടാക്സ് എന്നിങ്ങനെ വിവിധതരത്തിൽ പലതവണയായി ആവലാതിക്കാരന്റെ കയ്യിൽ നിന്നും വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടി എടുത്തിട്ടുള്ളതാണ്. 2024 മാർച്ച് മാസം സ്റ്റേഷനിൽ എത്തി പരാതി നൽകിയ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും
പരാതിക്കാരനെ ബന്ധപ്പെട്ട ഫോൺ നമ്പറുകളും തുകകൾ അയച്ചു നൽകിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മധ്യപ്രദേശ് സ്വദേശികളായ രണ്ട് പ്രതികളെ കുറിച്ച് മനസ്സിലാക്കി അന്വേഷണം നടത്തിയതിൽ ഇപ്പോൾ അറസ്റ്റിലായ മാനവേന്ദ്ര സിംഗ് ഖുഷ്യാഹയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി വെളിവായതിനെ തുടർന്ന് മധ്യപ്രദേശിലെത്തി രണ്ട് ദിവസത്തെ അന്വേഷണത്തിൽ ഒടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടന്നതിനുശേഷം വൈകി പരാതി നൽകിയതിനാൽ പണം തിരിച്ചു എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ അക്കൗണ്ടിൽ നിന്നും തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ കഴിഞ്ഞ ആറ് കൊല്ലമായി മധ്യപ്രദേശിൽ താമസിച്ചു വരികയും ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കി വരുന്നതുമാണ്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ കോടതിയിൽ ഹാജരാക്കിയ ശേഷം ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതാണ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ്.ഐ വിനോദ് കുമാർ, എഎസ് ഐ സലിം, സി.പി.ഒ മാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്.