ഡല്‍ഹി: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് കുനാല്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കുനാൽ കപൂർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. പങ്കാളിക്കെതിരെ അശ്രദ്ധവും അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ വസ്തുതകള്‍ പരിശോധിച്ചാല്‍ ഭാര്യ ഭര്‍ത്താവിനോട് മാന്യതയും സഹാനുഭൂതിയും ഇല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് മനസിലാകുമെന്ന് കോടതി വ്യക്തമാക്കി. ഒരു പങ്കാളിക്ക് മറ്റൊരാളോടുള്ള സ്വഭാവം ഇങ്ങനെയായിരിക്കുമ്പോൾ, അത് വിവാഹത്തിൻ്റെ സത്തയ്ക്ക് തന്നെ അപമാനം വരുത്തുന്നു. വേദന സഹിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതനാകുന്നത് എന്തുകൊണ്ടാണെന്നതിന് ഒരു കാരണവുമില്ല.
ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2008 ഏപ്രിലാണ് കുനാല്‍ വിവാഹിതനാകുന്നത്. 2012ല്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു. തൻ്റെ ഭാര്യ ഒരിക്കലും മാതാപിതാക്കളെ ബഹുമാനിക്കുന്നില്ലെന്നും തന്നെ അപമാനിച്ചെന്നും കുനാല്‍ ഹരജിയില്‍ ആരോപിച്ചു.”മാസ്റ്റർ ഷെഫ്” എന്ന ടെലിവിഷൻ ഷോയിലെ വിധികർത്താവായിരുന്നു കുനാൽ.എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു.