വാഷിങ്ടന്‍: ഉക്രൈനിൽ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാടിമർ പുടിന്‍. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉക്രൈനിൽ 30 ദിവസത്തെ പൂര്‍ണമായ വെടിനിര്‍ത്തല്‍ ആവശ്യം ട്രംപ് മുന്നോട്ട് വെച്ചെങ്കിലും പുടിന്‍ നിരസിച്ചു. ഉക്രൈനിന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്കെ നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചു. ഉക്രൈനുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂയെന്ന് പുടിന്‍ നിലപാടെടുത്തു.
ഉക്രൈനുള്ള വിദേശ സൈനിക സഹായവും രഹസ്യാന്വേഷണ സഹായവും അവസാനിച്ചാല്‍ മാത്രമേ സമഗ്രമായ ഒരു വെടിനിര്‍ത്തല്‍ ഫലപ്രദമാകൂ പുടിന്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം ഉക്രൈനിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തളളിയിരുന്നു. അതേസമയം ഉക്രൈൻ വിഷയത്തില്‍ ചര്‍ച്ചകള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ തുടരുമെന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. രണ്ട് മണിക്കൂറോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ. സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. 3 വര്‍ഷമായി നീളുന്ന റഷ്യ ഉക്രൈനൻ യുദ്ധം പൂര്‍ണ വെടിനിര്‍ത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു