ലഖ്നോ : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ യുപി സർക്കാർ അനുമതി നൽകി. ഇവരോടൊപ്പം മറ്റ് മൂന്ന് പേർക്ക് കൂടി അനുമതിയുണ്ട്. ലഖിംപൂർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു പി സർക്കാറിന്‍റെ നിലപാട്.
കേന്ദ്ര മന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച് കൊലപ്പെടുത്തി യവരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിക്കും. കർഷക കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടു ത്തുകയും ചെയ്തിരുന്നു.
കർഷകർക്ക് നേരെയുണ്ടാകുന്നത് സർക്കാറിന്‍റെ ആക്രമണമാണെന്ന് രാഹുൽ പറഞ്ഞിരുന്നു. കർഷകരെ കാറിടിച്ച് കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്റ്റുമോർട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല.
ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത് നടക്കുന്നത് എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.ജനാധിപത്യ നടപടികൾ രാജ്യത്തിന്‍റെ സുരക്ഷ വാൾവ് ആണ്. അതു തന്നെ അടച്ചുകളയുകയാണ്. സർക്കാറിനെ വിമർശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്ദമാക്കിയിരിക്കുന്നു.
ആ ജോലി കൂടി പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്ഥയാണ്. കർഷകരെ ആക്രമക്കുന്ന സർക്കാറിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.