തിരുവനന്തപുരം: ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ജി.എസ്.ടി. വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 140 കോടിയുടെ നികുതിവെട്ടിച്ചുള്ള കച്ചവടം. അതുവഴി സര്‍ക്കാരിന്റെ നികുതിനഷ്ടം ഏഴുകോടി രൂപ. റെയ്ഡിനിടെ 50 ലക്ഷം രൂപയുടെ നികുതിയടയ്ക്കാന്‍ ഹോട്ടലുടമകള്‍ തയ്യാറായി. ഒരേ നമ്പറിലെ ബില്ലുകള്‍ പലര്‍ക്കും നല്‍കുന്നതും ബില്ല് തിരികെവാങ്ങി നശിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് കണ്ടെത്തിയത്. ആറുമാസം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 42 ഇടങ്ങളില്‍ 250 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഫുഡ് വ്‌ളോഗര്‍മാരുടെ വീഡിയോകളും ഹോട്ടലുകളുടെ പേരിലുള്ള ഗ്രൂപ്പുകളും ജി.എസ്.ടി. ഇന്റലിജന്‍സ് നിരീക്ഷിച്ചു.
ഇവിടങ്ങളില്‍ യഥാര്‍ഥവില്‍പ്പനയുടെ കണക്ക് മറച്ചുവെക്കുന്നുവെന്ന് മനസ്സിലായി.
ബില്ല് നല്‍കാതിരിക്കുക, സോഫ്റ്റ്വേറില്‍ കൃത്രിമംകാട്ടി വില്‍പ്പന കുറച്ചുകാണിക്കുക, ഉടമസ്ഥന്റേതല്ലാത്ത, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ യു.പി.ഐ. അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുക തുടങ്ങിയ തട്ടിപ്പുകളും കണ്ടെത്തി. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഭക്ഷണം നല്‍കുന്നതിന്റെ കണക്കും കാണിക്കാറില്ല. വെട്ടിച്ച നികുതിയും അതിന് തുല്യമായ പിഴയും പലിശയും അടച്ചില്ലെങ്കില്‍ നിയമനടപടി തുടരും