തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം മഴ ശക്തമായിരുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടായിരുന്നു. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസങ്ങളിൽ മഴ കനക്കാനും സാധ്യതയുണ്ട്.
അതിനിടെ ഞായറാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെയും കുഞ്ഞിനെയും ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും ആണ് കണ്ടെത്താൻ ഉള്ളത്. കുട്ടിയെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്. എല്ലാവരും സുരക്ഷിതര്‍.